ചിതറിത്തെറിക്കുന്ന ചിന്തകൾ.

ഉച്ചനേരങ്ങളിൽ ഇളം കാറ്റും ആസ്വദിച്ചു മാവിൻചുവട്ടിൽ ഇരിക്കുമ്പോഴാണ് മഴപോലെ മഹാഗണിയുടെ ഇലകൾ കൊഴിയുക. അതിനും വളരെ മുമ്പ് തന്നെ അവയുടെ ഇലകൾ ചുവപ്പ് നിറം അണിഞ്ഞിരിക്കും.കാറ്റിൽ പറന്നു വീഴുന്ന  ഇലകൾ തൂത്താലും തൂത്താലും തീരാതെ മുറ്റം നിറയും.ഇളം കാറ്റിൽ അവയുടെ ഇലകൾ പുതുമഴ പോലെ ചന്നം പിന്നം ഉതിരും.പിന്നീടെപ്പഴോ ഇലകൾ പൂർണ്ണമായും കൊഴിച്ചു അവൾ പരിപൂർണ്ണ നഗ്നയായി നിൽക്കും.അവളുടെ നാണം മറക്കാനെന്നപോലെ  ഇളം ചുവപ്പു നിറത്തിലുള്ള  തളിരിലകൾ എത്തിനോക്കും.പിന്നീട് അവ ഇളം പച്ചനിറത്തിൽ വളരും കടുംപച്ചയായി അവളെ മൂടും.നട്ടുച്ചനേരങ്ങളിൽ നിറയെ കായ്ച്ചു നിൽക്കുന്ന അവയുടെ കായ്കൾ ഉണങ്ങി ഒരു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു അതിന്റെ വിത്തുകൾ പമ്പരങ്ങൾ പോലെ കാറ്റിൽ പറന്നു താഴെ എത്തും.താഴെ കഥ കേട്ടിരുന്ന കുഞ്ഞുങ്ങൾ ഒരു ആരവത്തോടെ ആ പമ്പരങ്ങളിൽ അലിയും.അവരുടെ കളിയിലും ചിരിയിലും  ഒളിപ്പിച്ചു വെച്ച ബാല്യങ്ങൾ എന്റെ അദ്ധ്യാപകർക്ക് തിരിച്ചു കൊടുക്കും.ഓർക്കാതെ ഇരിക്കുമ്പോൾ പറന്നു വരുന്ന അപ്പൂപ്പൻ താടികൾ ഇന്നും എന്റെ കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നുണ്ടെങ്കിൽ അവയുടെ മൂല്യം  അചിന്ത്യം തന്നെ.

മാവിൻ ചുവട്ടിലെ കണ്ണിമാങ്ങൾ പെറുക്കിക്കൂട്ടാനും അവ പങ്കുവെച്ചു കഴിക്കാനും മാത്രം എന്റെ കുട്ടികൾ വളർന്നു കഴിഞ്ഞു. രാവിലെ എനിക്കായ് കൊണ്ടു വരുന്ന  കാട്ടുപൂക്കൾ അവർ എന്നെക്കാൾ ഏറെ എന്നെ അവർ മനസ്സിലാക്കി എന്നു വിളിച്ചു പറയുന്നു . കൊച്ചു പാത്രത്തിൽ ആക്കി കൊണ്ടുവരുന്ന കറികൾ പങ്കുവെച്ചു രുചിച്ചു കഴിക്കാനും മാത്രം അവർ വലുതായി കഴിഞ്ഞു.വർഷാവസാനം മാവിലെ മാങ്ങകൾ പറിച്ചു ചെറുതായി അരിഞ്ഞു ഉപ്പും മുളകും കൂട്ടി നൽകുമ്പോൾ അവ ക്ഷമയോടെ പങ്കുവെക്കാനും മാത്രം അവർ വളർന്നു കഴിഞ്ഞു.

മുറ്റത്തു പാചകത്തിനായി കൊണ്ടുവരുന്ന പച്ചക്കറികളുടെ ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങളിൽ നിന്നും മുളച്ചു വരുന്ന തൈകൾ എന്റെ പച്ചക്കറി തോട്ടത്തിൽ രാജകീയമായി വിലസുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന  അവയിലും ജീവൻ പറ്റിപ്പിടിച്ചു വളരുന്നു.വിലകൊടുത്തു വാങ്ങാത്ത വിത്തുകൾ എന്റെ മുറ്റത്തു മുളച്ചു വരുന്നു.അവയിലെ പൂക്കളും കായ്കളും ജീവന്റെ മൂല്യം അറിയാതെ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരു വലിയ തവളയെ പിന്തുടർന്നു അറിയാതെ എന്റെ ഓഫീസിൽ കയറിയ ഒരു വലിയ മൂർഖനെ ,പത്തി വിടർത്തി ഭയപ്പെടുത്താൻ നോക്കിയെങ്കിലും ഞങ്ങളെക്കാൾ ഏറെ അവൻ തന്നെയാണ്  ഭയപ്പെട്ടത് എന്ന് മനസ്സിലാക്കിയ ഞങ്ങൾ അവനെ അനുഭാവപൂർവം വിട്ടയച്ചെങ്കിലും അയൽപക്കക്കാർ അത്ര സഹൃദയർ അല്ലാത്തതിനാൽ  അവനെ തല്ലി കൊന്നു കത്തിച്ചു കളഞ്ഞു.അവൻ ഊരിയിട്ട പുറം തൊലി മാത്രം കാവിനരികിലെ പഴയ കെട്ടിടത്തിന് മുന്നിൽ ഒരു അവശിഷ്ടമായി കാറ്റിൽ പറന്നു നടന്നു.

മുറ്റത്തിനരികിൽ ചെറിയ പ്ളാസ്റ്റിക് ബാഗുകളിൽ നട്ടു  വളർത്തിയ തുളസി ചെടികൾ നിറയെ ഇലകളുമായി ഈ വേനലിലും എന്റെ പൂജകൾക്ക് മുടക്കം വരാതെ കാത്തു. കുളത്തിലെ വെള്ളം കുറുകി മാവുപോലെ ആയെങ്കിലും മീൻപിടിക്കാൻ ഇപ്പോഴും പൊന്മനും കൊക്കും എത്താറുണ്ട്.മഴയെത്തും ഇന്നോ നാളെയോ എന്നു കാത്തു ഞാനും ആ കുളക്കരയിൽ  ഒരല്പം ഇരിക്കാറുണ്ട്... ചിതറി തെറിക്കുന്ന ചിന്തകളുമായി..  .

രാത്രിയും പകലും  ദേശാടന പക്ഷികൾ നിർത്താതെ ചിലച്ചുകൊണ്ട് എനിക്ക് ചുറ്റിനും പറന്നുനടന്നു...

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.