രണ്ടുദിവസം ആയി ഉള്ളിൽ കണ്ണന്റെ ഓർമ്മകൾ ഉണരുന്നു....അമ്മയോടൊപ്പം ഉള്ള അവധിദിനങ്ങൾ എല്ലാം ആരംഭിക്കുന്നത് കണ്ണനെ കണി കണ്ടുതന്നെയാണ്. കുളിച്ചു ക്ഷേത്രത്തിൽ തൊഴുതുവരാതെ പച്ചവെള്ളം പോലും അമ്മ തരില്ല.അതുകൊണ്ട് എണീറ്റയുടൻ പല്ലുതേപ്പും കുളിയും തീർത്തു ഒറ്റ ഓട്ടമാണ് അമ്പലത്തിലേക്ക്....ചാണക്കല്ലിൽ ഉരച്ചു ചാലിച്ചു വെച്ച ചന്ദനവുംതൊട്ടു...അതിന്റെ മണത്തിൽ അലിഞ്ഞു...അഭിഷേകതീർത്ഥവും സേവിച്ചു..പൂജിച്ച പൂക്കളും ചൂടി അമ്പലത്തിന്റെ പ്രദക്ഷിണം കഴിഞ്ഞു എത്തുമ്പോൾ ആനക്കൊട്ടിലിൽ ഉരുളിയിൽ നേദിച്ച സ്വര്ണനിറത്തിൽ ഉള്ള ശർക്കര പായസം ചൂടോടെ റെഡി ആയിരിക്കും.അരികിൽ വെച്ചിരിക്കുന്ന വാഴയില ചീന്തിൽ കോരിയെടുത്ത പായസം അവിടെ തന്നെ തിണ്ണയിൽ ഇരുന്ന് കഴിച്ചായിരിക്കും മടക്കം.ഉരുളിയിലെ മുഴുവൻ പായസവും ഒറ്റയ്ക്ക് തിന്നാം എന്ന കൊതിയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കൊണ്ടാണ് മടക്കം. കാലത്തെ കാപ്പിക്കു ശേഷം ഉച്ചപ്പൂജയുടെ നേദ്യമായ പാൽപ്പായസം കുടിക്കാൻ ഒരിക്കൽ കൂടി അമ്പലത്തിൽ എത്തും....വൈകിട്ടത്തെ അത്താഴപൂജ കഴിയുമ്പോൾ ഭട്ട് മാം ഉണ്ണിയപ്പവും ആയി എത്തും..നല്ല നെയ്മണം ഉള്ള കരുമുറാ ഉള്ള ഉണ്ണിയപ്പം കൊണ്ടു വരുന്നതും കാത്തു വീടിന് മുന്നിലെ വരാന്തയിൽ ഉള്ള കാത്തിരിപ്പുകളും അതി മോഹനം തന്നെ.
ഓരോ അവധികളും കണ്ണനും അമ്മയും ചേർന്ന് വിഭജിച്ചെടുക്കും. കാലത്തും വൈകിട്ടും ഉള്ള ദർശനവും വൈകിട്ടത്തെ സമൂഹപ്രാര്ഥനയും ഒരുപാട് നാൾ മുന്നോട്ട് പോകാനുള്ള ഊർജ്ജം തരാറുണ്ട്.നൂറു വർഷം പഴക്കമുള്ള മാള മുകുന്ദകൃഷ്ണ ക്ഷേത്രം രണ്ടു തലമുറകൾ പണിപ്പെട്ടാണ് നിർമ്മിച്ചത്...കണ്ണന്റെ ബിംബം അത്രയും കാലം ഓലമേഞ്ഞ ഇരുനില വീടിന്റെ അറയിൽ ആണ് സൂക്ഷിച്ചിരുന്നത്...എന്നിട്ടും അമ്പലം പൂർത്തിയാക്കാൻ മുത്തശ്ശന് ആയില്ല.എങ്കിലും അദ്ദേഹം കുറേശ്ശേ ആയി സ്വന്തം കൈകൊണ്ട് അമ്പലത്തിന്റെ ചുറ്റിനും ഒരു വെട്ടുകല്ലിന്റെ മതിൽ പണിതു..കാലപ്പഴക്കം കൊണ്ട് പലയിടത്തും ഇടിഞ്ഞു വീണു എങ്കിലും അത് കാണുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ ഉള്ളിൽ നിറയ്ക്കും ..ഒപ്പം അഭിമാനവും...തിരിവ് വരുന്ന വെട്ടുകല്ലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ശേഖരിച്ച് വച്ചു പിന്നീട് അത് പണിയാനുള്ള കൂലി ഇല്ലാതെ വന്നപ്പോൾ സ്വയം ഓരോ കല്ലുകൾ ആയി കെട്ടി പണിതത് ആണ് ആ മതിലുകൾ...അമ്പലത്തിന്റെ പണി തീർത്തു എങ്കിലും പ്രതിഷ്ഠ നടത്താൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല..പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം..വീടും സ്ഥലവും അന്യാധീനപ്പെടുകയും കണ്ണൻ ഇരുന്ന് വീട് ഇടിച്ചു പൊളിച്ചു കളയുകയും അവിടുത്തെ കിണർ മാത്രം മിച്ചം ആവുകയും ചെയ്തു..അതിപ്പോൾ കാടുപിടിച്ചു ചെടികൾ മൂടി മറഞ്ഞു കിടക്കുന്നു.എങ്കിലും നല്ല കണ്ണുനീർ പോലെ തെളിഞ്ഞ ജലം നിറഞ്ഞിരിപ്പുണ്ട്. ഓരോ തവണയും വീട്ടിൽ പോകുമ്പോൾ കാട് മൂടി കിടക്കുന്ന സ്ഥലം ഇന്നും എന്നിൽ ഓർമ്മകൾ നിറയ്ക്കാറുണ്ട്.
Comments
Post a Comment