ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദംപൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേപൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായപൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി
മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും.
അങ്ങിനെ മാള മുകുന്ദകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി.. കഴിഞ്ഞ ഏഴു ദിവസം ആയി ഉള്ളിൽ നിറഞ്ഞു നിന്ന പെടപെടപ്പും തീർന്നു.എന്തു സംഭവിച്ചാലും ആറാട്ടിന് കൊണ്ടുപോകാം എന്നു വാക്ക് തന്നെയാൾ ചുമയും പനിയുമായി വിശ്രമിച്ചു.ഓരോ ദിവസവും വിശേഷങ്ങൾ ചിത്രങ്ങളും വീഡിയോയും ആയി കാണാനായി എങ്കിലും സമാരാധന ഒരു നഷ്ടമായി ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.
കുട്ടിക്കാലത്തെ ഉത്സവങ്ങൾക്ക് പരീക്ഷ യുടെ ചൂടായിരുന്നു.നിറമുള്ള പുതുവസ്ത്രങ്ങൾ ഇല്ലാത്ത ഉത്സവത്തിന് നിറപ്പകിട്ടും കുറവായിരുന്നു. അവധി ദിവസങ്ങളിൽ ഇലയിടുമ്പോൾ മാത്രം എത്തി പച്ചരിച്ചോറും തൊയ് എന്നു വിളിക്കുന്ന പരിപ്പ് വെള്ളവും ചക്ക കറിയും കൂട്ടി ഊണ് കഴിക്കുമ്പോൾ മാത്രം ഉത്സവം ഉള്ളിൽ നിറഞ്ഞു.
പിന്നീട് ഉത്സവം കാണാനും കൂടാനും മോഹം ഉദിക്കാൻ തുടങ്ങിയപ്പോഴേക്കും എത്തിപ്പെടാൻ പറ്റാത്ത അത്ര അകലത്തിൽ ആയിപ്പോയിരുന്നു. കുട്ടികളുടെ പഠനവും പല തിരക്കുകളും എന്റെ ഉത്സവദിനങ്ങളെ നഷ്ടപ്പെടുത്തി.
അമ്പലത്തിൽ നിന്ന് ജപിച്ചു തന്ന കറുത്ത കൊച്ചു കെട്ടുകൾ ഉള്ള ചരടിൽ ഞാൻ എന്റെ ഗൃഹാതുരത്വം കൊരുത്തിട്ടു.
ചാണക്കല്ലിൽ ഉരച്ചു ഉരുട്ടിയെടുത്ത മണമുള്ള തണുത്ത ചന്ദനം ഉരുളയാക്കി വെയിലിൽ വെച്ചു ഉണക്കി എടുത്തത് വെള്ളത്തിൽ ചാലിച്ചു നെറ്റിയിൽ പുരട്ടി കണ്ണന്റെ തണുത്ത സ്പർശം അനുഭവിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ എപ്പോഴും ആ വികാരത്തെ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു.എന്നിട്ടും ഇടയ്ക്കിടെ കണ്ണുകൾ കണ്ണുനീർ നിറഞ്ഞു കാഴ്ച്ചകളെ മറച്ചു.
വരുന്നുണ്ടോ എന്നറിയാൻ വിളിച്ച അമ്മ കാബേജ് ഉണ്ടിയും...ഇഡലി സാമ്പാറിന്റെയും കഥ പറഞ്ഞു കൊതിപ്പിച്ചു.പുതുക്കി പണിത പടിപ്പുരയുടെ ഭംഗിയും അഭിഷേകങ്ങളും പല്ലക്ക് പൂജയും ഭഗവാന്റെ പള്ളിവേട്ടയും ഒക്കെ നഷ്ടബോധങ്ങൾ ഉള്ളിൽ നിറച്ചു.
ചന്ദനത്തിൽ പൊതിഞ്ഞ കണ്ണന്റെ ബിംബവും അലങ്കാരങ്ങളും കണ്ണിൽ നിറച്ചു നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ...അടുത്ത വർഷം എങ്കിലും കണ്ണന്റെ ദർശനം നേടാൻ സാധിക്കണേ എന്നു പ്രാർത്ഥിക്കുമ്പോൾ ശബ്ദം പോലും ഇടറുന്നുണ്ടായിരുന്നു.
ജീവിതം അങ്ങിനെ ആണ്.. കൈയ്യെത്തും ദൂരത്തു ഉള്ളപ്പോൾ പലതിന്റെയും മൂല്യം നമ്മൾ അറിയുകയില്ല.. അവയുടെ മൂല്യം അറിഞ്ഞു വരുമ്പോഴേക്കും എത്തിപ്പെടാൻ വയ്യാത്ത അത്ര ദൂരത്തിൽ പലതും അകന്നു പോയിരിക്കും.
Comments
Post a Comment