നെടുമ്പള്ളി മന
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു തരണനല്ലൂർ ചെന്ന് പദ്മനാഭൻ ജി യെ കാണുക എന്നത്...ഇന്നാണ് അതിന് സാധിച്ചത് . അതുല്യകേരളം എന്ന ഗ്രൂപ്പിൽ നിന്നാണ് ഞാന് അദ്ദേഹത്തെ പരിചയപ്പെടുന്നത്.പ്രശസ്തമായ ഇരിഞ്ഞോൾ കാവ് ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിൽ തന്ത്രി സ്‌ഥാനം അലങ്കരിക്കുന്ന കുടുംബത്തിലെ അംഗമായ അദ്ദേഹത്തിനെ കാണാനും പുരാതനമായ ഇല്ലം സന്ദർശിക്കാനും വളരെഅധികം ആഗ്രഹിച്ചിരുന്നു. . അദ്ദേഹത്തിന്റെ ഇല്ലത്തെകുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്.1857ഇൽ പണിത ഈ നാലുകെട്ട് ഇന്നും വലിയ കേടുപാടുകൾ ഒന്നും ഇല്ലാതെ സംരക്ഷിക്കപ്പെടുന്നു എന്നറിയുന്നത് സന്തോഷം തന്നെ.നിറയെ ചെറിയ ചെറിയ നിറങ്ങൾ ഉള്ള കൊത്തുപണികൾ ആണ് ഈ നാലുകെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനെല്ലൂര്‍ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്‍പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റ അനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്‍തലമുറക്കാരാണ് ഇപ്പോഴത്തെ തരണനെല്ലൂര്‍ മനക്കാര്‍. തിരുവതാംകൂര്‍ രാജാവിന്റെ പുരോഹിതസ്ഥാനം വഹിക്കുന്നത് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ തന്ത്രിമാരാണ്. കൊച്ചി രാജ്യത്തിന്റെ കിഴിലുള്ള ഇരിങ്ങാലക്കുടയിലാണ് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയായതിനാല്‍ തിരുവതാംകൂര്‍ രാജാക്കന്‍മാര്‍ പുരോഹിത കുടുംബത്തിന് തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള അതിഗംഭീരമായ മനയാണ് നിര്‍മ്മിച്ചുനല്‍കിയത്. സ്വതന്ത്രലബ്ദിക്ക് മുമ്പ് വരെ തിരുവതാംകൂര്‍ രാജ്യഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ മന. തിരുവതാംകൂര്‍ ശില്‍പ്പചാരുതയുടെ വിസ്മയമാണ് ഇരിങ്ങാലക്കുട താണിശ്ശേരിയിലുള്ള നെടുമ്പിള്ളി തരണനെല്ലൂര്‍ മന. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന 1800 കാലഘട്ടത്തില്‍ തിരുവതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുന്നാള്‍ മഹാരാജാവാണ് പുതുക്കിപണിതത്. മരത്തിലാണ് തെക്കിനി തളം നിര്‍മ്മിച്ചിരിക്കുന്നത്. തെക്കിനി തളത്തിന്റെ വാതിലിന് ഇരുവശത്തും മരത്തില്‍ കടഞ്ഞ അഴികളും, മുകളില്‍ ശില്‍പ്പവും പുറത്തെ ദീപസ്തംഭവുമാണ് നമ്മെ വരവേല്‍ക്കുക. അകത്തേയ്ക്ക് കയറിയാല്‍ മുകള്‍വശത്ത് മരത്തില്‍ ഒരു വിസ്മയലോകമാണ്. ഒരടി ചതുരത്തില്‍ 172 വ്യത്യസ്ത താമരകള്‍, ചുറ്റും നാഗങ്ങള്‍, ഗണപതി, അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, അര്‍ജ്ജുനന്റെ തപസ്സ്, കിരാത മൂര്‍ത്തി തുടങ്ങിയ ശില്‍പ്പങ്ങളും തെക്കിനിയെ മനോഹരമാക്കുന്നു. അതിലും വലിയ വിസ്മയങ്ങളാണ് നടുത്തളത്തില്‍. ഒരടി വണ്ണത്തിലുള്ള പന്ത്രണ്ട് തുണുകളിലാണ് ഉത്തരത്തിന്റെ കഴുക്കോലുകള്‍ വന്നിരിക്കുന്നത്. തൂണുകള്‍ക്ക് മുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്.തെക്കിനിയില്‍ പരദേവതയായ വേട്ടെയ്‌ക്കൊരു മകന്റേയും ഭഗവതിയുടേയും ശ്രീകൃഷ്ണന്റേയും പ്രതിഷ്ഠകളുണ്ട്. പടിഞ്ഞാറെ അറയുടെ മുകളില്‍ കാളിയമര്‍ദ്ദനം, ശ്രീരാമന്‍, സീത ലക്ഷ്മണന്‍, ഗിതോപദേശം, ശ്രീപത്മനാഭന്റെ ആറാട്ട് ഘോഷയാത്ര, അശോക വനിയിലെ സീത, തുടങ്ങിയ ശില്‍പ്പങ്ങളും കാഴ്ചക്കാരില്‍ അത്ഭുതമുളവാക്കുന്നു. തൂണുകള്‍ക്ക് മുകളിലെല്ലാം തേക്കിന്റെ തടികളാണ് കയറ്റിവെച്ചിരിക്കുന്നത്. കഴുക്കോലില്‍ കൂടല്‍മാണിക്യസ്വാമിയും, വ്യാളികളും കൊത്തിവെച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ പൂര്‍വ്വികര്‍ക്ക് തിരുവതാംകൂര്‍ രാജാവ് നിര്‍മ്മിച്ചുനല്‍കിയതാണ് ഈ മന. ആദ്യം രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന മനയില്‍ ശേഷിക്കുന്നത് പ്രധാന നാലുകെട്ടുമാത്രമാണ്. ആറായിരത്തിയഞ്ചൂറ് ചതുരശ്ര അടിയുണ്ട് ഇപ്പോഴത്തെ മനയ്ക്ക്. അതിനുമദ്ധ്യത്തിലുള്ള നടുമുറ്റത്തിന് ആയിരത്തിയഞ്ചൂറ് ചതുരശ്ര അടി ചുറ്റളവുണ്ട്. കേരളത്തില്‍ ഇത്രയും വലിയ നടുത്തളമുള്ള മനകള്‍ അപൂര്‍വ്വമാണ്. മലയാറ്റൂര്‍ മലയില്‍ നിന്നും കൊണ്ടുവന്ന തേക്കിന്‍ തടി ഉപയോഗിച്ചാണ് മന നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വ വൈദിക, താന്ത്രിക ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. യജൂര്‍വേദത്തിലെ വാധൂലക സൂത്രക്കാരായ ഈ ഗൃഹക്കാരുടെ പക്കലുള്ള വാധൂലക ശൂത സ്മാര്‍ത്ത ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിന് ദേശ-വിദേശങ്ങളില്‍ നിന്നും ധാരാളം പണ്ഡിതന്മാരും ഈ മനയിലെത്തുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ സംസ്‌കൃത പഠനവും, താന്ത്രിക പഠനവും ഇവിടെ നല്‍കി വന്നിരുന്നു.
നിര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമായ മന ഇന്ന് പരിപാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മനയോട് ചേർന്ന് ഒരു ഗോശാലയും ചെറിയൊരു പച്ചക്കറി കൃഷിയും നടത്തിവരുന്നു..ആധുനിക രീതിയിൽ തയ്യാറാക്കിയ തൊഴുത്തിൽ സങ്കരയിനം പശുക്കളെ ആണ് വളർത്തുന്നത്.അവയ്ക്ക് ആവശ്യമായ തീറ്റപ്പുൽ കൃഷിയും ചെയ്യുന്നുണ്ട്.
മനയിലെ അമ്മ തയ്യാറാക്കിയ ചായയും ഉണ്ണിയപ്പവും കഴിച്ചു തിരിച്ചു പോരുമ്പോൾ ചരിത്രത്തിന്റെ ഭാഗമായ മനയും അവിടുത്തെ അംഗങ്ങളെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ..ഇനി ഒരിക്കൽ കൂടി വരാൻ കഴിയുമോ എന്നറിയില്ല എങ്കിലും മുഖപുസ്തകം നൽകിയ ഈ സൗഹൃദം എന്നും നിലനിൽക്കണം എന്നൊരു പ്രാർത്ഥന ഉള്ളിൽ കരുതിയായിരുന്നു മടക്കയാത്ര.
Comments
Post a Comment