എന്റെ ഗ്രാമം.
മഞ്ഞുമൂടിക്കിടക്കുന്ന നെല്ലിയാമ്പതി മലനിരകൾ ..കൊച്ചരുവികൾ... താഴ് വരയിൽ വിശാലമായ നെൽപ്പാടങ്ങൾ. അറ്റമില്ലാത്ത പാടങ്ങളുടെ അതിരിൽ പാറപ്പുറത്തു മെതിക്കളങ്ങൾ... അവയിൽ പനയോല മേഞ്ഞ മെതിക്കളങ്ങൾ.അവിടെയാണ് കൊയ്ത് കഴിഞ്ഞു കറ്റകൾ മെതിക്കുന്നതും നെല്ലുണക്കി സൂക്ഷിക്കുന്നതും.ഈ വയലുകൾ തീരുന്നിടത്താണ് *ഞങ്ങണ്ടോര്* എന്നറിയപ്പെടുന്ന ഈഴവരുടെ കുടിലുകൾ.സംസാരത്തിൽ എപ്പോഴും *ഞങ്ങന്റെ* എന്ന വാക്ക് എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ടാണ് ആ പേര് അവർക്ക് കിട്ടിയത്.പച്ച ചെളിക്കട്ടകൾ കൊണ്ട് ഉണ്ടാക്കിയ പനയോല മേഞ്ഞ വീടുകളാണ് അവരുടേത്.നെല്ല് സൂക്ഷിക്കാൻ ഒരു അറയും രണ്ടു ചെറിയ ചായ്പ്പും ഉള്ള ചെറിയ ജനലുകൾ ഇല്ലാത്ത വെളിച്ചം കടക്കാത്ത കുനിഞ്ഞു മാത്രം അകത്തു കയറാവുന്ന വീടുകൾ ,അവ ചെമണ്ണും ചാണകവും കൊണ്ട് മെഴുകി ഭംഗിയായി വെച്ചിരിക്കും.കുളിക്കാൻ ഗ്രാമത്തിലെ കുളവും *വെളിക്കിരിക്കാൻ*പാടവരമ്പുകളും ആണ് ആശ്രയം.വീടുകൾ പരസ്പരം അഭിമുഖവും അടുത്തടുത്തും ആയിരിക്കും.പല വീടുകൾക്കും ഒരു മുറ്റം മാത്രമേ കാണുകയുള്ളൂ.അതിനുമപ്പുറം കുന്നിൻ ചരിവിൽ ആണ് തൊട്ടിയരുടെ കുടിലുകൾ.തകരവും പഴയ ടയറുകളും അടുക്കി വച്ച് പനയോല കുത്തി മറച്ചവ. അതിൽ കറുകറുത്ത പന്നിക്കുഞ്ഞുങ്ങൾക്കു ഒപ്പം വസ്ത്രം ധരിക്കാത്ത ചക്ലിയകുഞ്ഞുങ്ങളും പുളച്ചു നടന്നു.ഗ്രാമത്തിന്റെ ഔദ്യോഗിക തോട്ടികൾ ആണവർ. പുലര്കാലങ്ങളിൽ പാടവരമ്പുകളും കനാൽ തീരങ്ങളും പകലുകളിൽ ആശുപത്രിയിലെ മാലിന്യങ്ങളും അവ ഭക്ഷിച്ചു. ഈഴുവകുടിലുകൾ കടന്ന് മുന്നോട്ട് നടക്കുമ്പോൾ ചുട്ട ഇഷ്ടിക കൊണ്ടു പണിത് ഓടുമേഞ്ഞ വെള്ളവലിച്ച ഉയരമുള്ള വീടുകൾ കാണാം.അവയ്ക്ക് ചാണകം മെഴുകിയ കൊയ്ത്തും മെതിക്കുമായി ഒരുക്കിയ വലിയ മുറ്റങ്ങൾ കാണാം അവിടെയാണ് നായന്മാർ താമസിച്ചിരുന്നത്.അതിനുമപ്പുറം ആണ് പട്ടന്മാർ എന്നു വിളിച്ചിരുന്ന തമിൾ ഭ്രമിൻസ് താമസിക്കുന്ന ഇരുനില വീടുകൾ.തമിഴും മലയാളവും ഇംഗ്ലീഷും കലർന്ന സങ്കര ഭാഷയാണ് അവരുടേത്.ഈശ്വരവിശ്വസികളായ അവർക്ക് സ്വന്തമായി അമ്പലങ്ങൾ ഉണ്ട്.
Comments
Post a Comment