ആരോരും ഇല്ലാത്തവർ
തൊട്ടിയർ എന്നും വെളുപ്പിന് ഉണരും..ഗ്രാമവീഥികളിലും ചെമ്മൻനിരത്തിലും ..വയൽ വരമ്പത്തും...കനാലിന്റെ വരമ്പിലും നീളൻ വടിയുമായി ഒറ്റമുണ്ട് മാത്രമുടുത്തു പന്നിക്കൂട്ടങ്ങളുമായി അലഞ്ഞു നടക്കും.കുന്നിറങ്ങി വരുന്ന അവയുടെ കുളംബിന്റെ ഒച്ച കേട്ടാൽ എല്ലാവരും അറപ്പോടെ മാറിപ്പോവും.ഗ്രാമത്തിലെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു ഗ്രാമത്തെ വെടിപ്പായി സൂക്ഷിക്കുന്നതിൽ അവരുടെ പങ്ക് വലുതാണ്.പ്രകൃതിയുടെ ശുചിത്വ ജോലിക്കാർ.. അവരില്ലെങ്കിൽ എല്ലാം മലിനം. ചെമ്മണ്ണിൻ നിരത്തുകൾ നിറയെ അവയുടെ കാഷ്ഠവും കുളമ്പിന്റെ പാടുകളും നിറയും. പന്ന്ിക്കൂട്ടങ്ങൾക്കു പിറകെ അവരുടെ സ്ത്രീകളും കുട്ടികളും ഇറങ്ങും.സ്ത്രീകളുടെ ചേലയിലെ ഭാണ്ഡങ്ങളിൽ കുട്ടികൾ സുഖമായി ഉറങ്ങി.തലയിൽ പലവലിപ്പത്തിൽ ഉള്ള മങ്കലങ്ങളുമായി അവർ കലപില സംസാരിച്ചു കൊണ്ട് വീടുകളിൽ വന്ന് തലേ ദിവസത്തെ ഭക്ഷണം യാചിക്കും.കിട്ടിയ ചോറും കറികളും മരച്ചുവട്ടിലോ കുന്നിൻ ചരിവിലോ ഒന്നിച്ചു വട്ടം കൂടിയിരുന്നു കഴിക്കും.കുടിലിനുള്ളിൽ കറുകറുത്ത പന്നിക്കുഞ്ഞുങ്ങളും നൂൽബന്ധം ഇല്ലാത്ത കുഞ്ഞുങ്ങളും ഒന്നിച്ചു കളിച്ചു വളർന്നു.വിശേഷ ദിവസങ്ങളിൽ അവയെ തന്നെ വലിയ വടികൾ ഉപയോഗിച്ച് തല്ലിക്കൊന്ന് ഒരുമിച്ച് വേവിച്ചു ഭക്ഷിച്ചു. പകൽ നേരങ്ങളിൽ ആശുപത്രിയുടെ ചുറ്റും പന്നി കളുമായി അവർ അലഞ്ഞു നടന്നു.പൊതുവേ അവർ ആരുമായും കൂടിക്കലരാതെ ഒറ്റക്ക് ജീവിച്ചു ,ആരും അവരെ അടുപ്പിച്ചതും ഇല്ല.. ദേശത്തിന്റെ ഉത്സവത്തിന് മാത്രം അവർ കൂട്ടമായി പുറത്തിറങ്ങി.ചുമലുകളിൽ കുട്ടികളെ ചുമന്നുകൊണ്ട് ആണുങ്ങളും രാത്രി ഭക്ഷണം കലത്തിൽ നിറച്ചു അവ തലയിൽ ചുമന്ന് പെണ്ണുങ്ങളും അവർക്കൊപ്പം കൂടി, ഒരു നിമിഷവും നിർത്താതെ സംസാരിച്ചുകൊണ്ട്.. ..പുലർച്ചെ ഉള്ള ആന എഴുന്നള്ളതും വെടിക്കെട്ടും കഴിയുമ്പോൾ അവർ തിരിച്ചുപോകും അവരുടെ കുടിലിലേക്കു........അഴുക്കും ചെളിയും നിറഞ്ഞ ആ മാളങ്ങളിലേക്ക്....നിശബ്ദമായി ,ഈശ്വരൻ തന്ന ജന്മം ജീവിച്ചു തീർക്കുവാൻ.....
Comments
Post a Comment