കാലങ്ങൾക്കപ്പുറം
lഈഴുവ സ്ത്രീകൾ കരുത്തുള്ളവർ ആണ്.വീടും കുട്ടികളുടെ സംരക്ഷണവും കൂടാതെ മറ്റുള്ള ചുമതലകൾ കൂടി അവരുടെ ചുമലിൽ ആണ്. പച്ചിഷ്ടിക കെട്ടി പനയോല മേഞ്ഞ വീടിന്റെ ചുവരുകൾ ചെളി തേച്ചു മിനുക്കുന്നത് മുതൽ വീടിനകവും മുറ്റവും ചെളി തേച്ചു വൃത്തിയാക്കി ചാണകം മെഴുകുന്നതും അവർ തന്നെ.വീടിനു പുറത്തു വേനൽകാലത്തു മണ്ണുകൊണ്ട് മനോഹരങ്ങളായ അടുപ്പുകൾ അവർ നിർമ്മിക്കും.അവയിലാണ് പാചകവും,വീട്ടവശ്യത്തിനുള്ള നെല്ല് പുഴുങ്ങി എടുക്കുന്നതും.പാടത്തുള്ള പണിയാണ് പ്രധാന ഉപജീവന മാർഗ്ഗം.ഞാറ് നാടാനും കളപറിക്കാനും കൊയ്‌തിനും സ്ത്രീകൾ തന്നെ മുന്നിൽ.കൊയ്‌തിന് കൂലിയായി കിട്ടുന്ന നെല്ല് ഉണക്കി അറയിൽ സൂക്ഷിക്കും.ചായ്പ്പിൽ പെണ്ണുങ്ങളും മുറ്റത്തു പനയോല പായിൽ കുട്ടികളും പുരുഷന്മാരും രാത്രികൾ ചിലവഴിച്ചു.കരികില കൂട്ടി വലിയ കലങ്ങളിൽ അവർ നെല്ല് പുഴുങ്ങി.പുഴുങ്ങിയ നെല്ല് വലിയ പനമ്പുകളിൽ പാറപ്പുറത്തു വിരിച്ച് ഉണക്കി,വൈകുന്നേരങ്ങളിൽ കുട്ടയിൽ ചുമന്ന് മില്ലുകളിൽ കുത്തി അരിയാക്കി. ആ ചുവന്ന കുത്തരി പേറ്റി വൃത്തിയാക്കി മങ്കലത്തിൽ വേവിച്ചു ചോറുണ്ടാക്കി വിളമ്പി.ബാക്കിയുള്ള ചോറിൽ വെള്ളം ഒഴിച്ചു പഴം ചോറ് ഉണ്ടാക്കി.രാവിലെ അതു പാത്രത്തിൽ എടുത്തു പണിക്ക് പോയി.വെള്ളിയാഴ്ചകളിലെ ചന്തയിൽ തലയിലെ കുട്ടയിൽ നെല്ലുമായി ചെന്ന് അവ വിറ്റ്കിട്ടിയ പണം കൊണ്ട് മുളകും മല്ലിയും മണ്ണിന്റെ ദോശക്കല്ലും വാങ്ങി.മുണ്ടും ബ്ലൗസും തോർത്തും ആണ് വേഷം.മുണ്ടിന്റെ ഒരു കൊന്തല എടുത്തു കുത്തിയിരിക്കും. അവർ ആണുങ്ങളെ പോലെ തന്നെ തലയിൽ ചുമടുമായി നിന്നുകൊണ്ട് തന്നെ മൂത്രം ഒഴിച്ചു. തല ഉയർത്തി നടന്നുപോയി
Comments
Post a Comment