എനിക്കുമുണ്ടൊരു സുദിനം.

പ്രഭാതത്തിൽ സൂര്യോദയത്തിനും മുൻപ് ഉണർന്നെഴുന്നേറ്റു ഉള്ളം കൈകളിൽ കുടികൊള്ളും ലക്ഷ്മി,സരസ്വതി,ഗൗരി എന്നിവരെ വന്ദിച്ചു ചുരുണ്ടുകൂടി പുതപ്പിന്റെ അടിയിൽ കിടന്ന ശരീരത്തെ വിളിച്ചുണർത്തി,സ്വയം ഒന്നു കുടഞ്ഞ്  എഴുന്നേറ്റ് മുറ്റത്തിറങ്ങി  പാദങ്ങൾ മണ്ണിൽ സ്പര്ശിക്കുമ്പോൾ ആണ് ഒരു പുതു പ്രഭാതം എന്നിലേക്ക് എത്തുക.പതുപതുത്ത മണ്ണിന്റെ സ്പർശം എന്നിൽ നിറക്കുന്നത് അവാച്യമായ ആനന്ദമല്ലോ!!
മണ്ണിന് ഓരോ ദിവസവും ഓരോ പ്രകൃതമാണ്, പെണ്ണിന്റെ മനസ്സുപോലെ.ചില ദിവസങ്ങളിൽ അവൾ എന്റെ പാദങ്ങളിൽ മൃദുവായി ചുംബിക്കും. ചിലപ്പോൾ പകൽ മുഴുവൻ ചുറ്റുപഴുത്തു ആവിയായ് തീർന്ന  അവളുടെ ശരീരം കൊണ്ട് എന്റെ പാദങ്ങളെ മൂടും....മഴക്കാലത്ത് തണുത്ത പകലിൽ നനഞ്ഞു കുതിർന്നു വികാരരഹിതയായി എന്നെ തൊടാതെ നിൽക്കും.എന്തൊക്കെയാണെങ്കിലും അവളുടെ സ്പര്ശം എന്നിൽ പുതുജീവൻ നിറയ്ക്കും.
അടുക്കള മുറ്റത്തെ വാഴത്തോപ്പിൽ ഇരുട്ട് കട്ടകുത്തി നിൽപ്പുണ്ടാവും. വെളിച്ചം തട്ടുമ്പോൾ അവ വാഴക്കൂട്ടത്തിൽ മറയും.വാഴക്കുടപ്പനിൽ തേൻ കുടിച്ചിരുന്ന വാവലുകൾ എന്റെ കാൽപ്പെരുമാറ്റം കേട്ട് ചിറകടിച്ചു പറന്നുയരും. ആദ്യം പേസ്റ്റും പിന്നെ  ഒരുനുള്ളു ഉമിക്കരിയുമായി  അവയ്ക്കിടയിൽ ഞാനും അലയും ഒരല്പനേരം. അടുക്കള വരാന്തയിലെ ചവിട്ടുപടിയിൽ ഒരുകൈയ്യിൽ കാപ്പിയും മറുകൈയ്യിൽ  വറുത്ത കായും എടുത്തു കാക്കയുടെയും പേരറിയാത്ത കാക്കത്തൊള്ളായിരം കിളികളുടെ ശബ്ദവും കേട്ടുകൊണ്ട് അല്പാല്പമായി നുണഞ്ഞിറക്കാൻ എന്തു രസമാണ്!! ധൃതിപിടിച്ചു  എഴുന്നേൽക്കുന്ന പ്രവർത്തി ദിവസങ്ങളും വല്ലാതെ താമസിച്ചു എഴുന്നേൽക്കുന്ന അവധിദിവസങ്ങളും കൂടി തട്ടിപ്പറിച്ചെടുക്കുകയാണല്ലോ എന്റെ ആനന്ദത്തെ?
വാഴയിലെ പിണ്ടിയും കൂമ്പും ഉച്ചയൂണിന് വിഭവങ്ങൾ ആയി മാറുമ്പോൾ  ഇളം പച്ചനിറമുള്ള ഇലകൾ എന്റെ അടകൾക്ക്  രുചിയും മണവും നൽകും.ദിവസവും നോക്കിയും കാത്തും ഇരുന്നിട്ടും ഒരു കുലയിലെ മൊത്തം പഴങ്ങളും കട്ടുതിന്ന  എന്റെ രാത്രി സഞ്ചാരികളും പകൽ കൂട്ടുകാരും  എന്നെക്കാൾ സമർത്ഥർ തന്നെ. പഴുത്ത പഴത്തിന്റെ മണവും രുചിയും എന്നെക്കാൾ മുന്നേ കണ്ടെത്തി ആസ്വദിച്ചുവല്ലോ!!
വാഴയിൽ നിന്നുതന്നെ പഴുത്ത പഴത്തിന് രുചികൂടും എന്നു അവർ ഏതു പുസ്തകത്തിൽ നിന്നാവോ പഠിച്ചിരിക്കുക!! വേനൽക്കിളികൾ കൊത്തിത്തിന്ന് ഉപേക്ഷിച്ച കശുമാങ്ങകൾ അതിന്റെ വിലകൂടിയ അണ്ടികളുമായി പറമ്പിലാകെ ചിതറിക്കിടക്കുന്നു. കൈയ്യിൽ കരുതിയ ചൂരൽ കുട്ടയിൽ നിറയാൻ മാത്രം അവ ഉണ്ടാകുമല്ലോ??
കിണറിന്റെ ചുറ്റിനും കുളത്തിന്റെ വരമ്പിലും നിറച്ചുവച്ച പ്ളാസ്റ്റിക് ബാഗിലെ പച്ചനിറത്തിലുള്ള  തക്കാളികള് ദിവസം ചെല്ലുംതോറും വലിപ്പം ഏറി വരുന്നല്ലോ!! അവയിലെ  ഇലകളിൽ വീണുകിടക്കുന്ന രാത്രിയുടെ തണുത്ത കണ്ണുനീർ എന്റെ കൈകളിൽ വീണു ചിതറിയല്ലോ?
വള്ളിവീശിയ  പാവയ്ക്കയുടെ ഇലകളിൽ പലനിറത്തിലുള്ള വണ്ടുകൾ പാറുന്നല്ലോ!നിറയെ നിൽക്കുന്ന മറക്കൂട്ടങ്ങൾ മറയ്ക്കുന്ന സൂര്യോദയത്തിന്റെ കാഴ്ചകൾ നല്ല ചൂടോടെ പകലുകളിൽ എന്നെ പൊതിയാറുണ്ടെന്നുള്ളത് ഒരു വലിയ ആശ്വാസമാണല്ലോ!! മാവിൻചുവട്ടിലെ  കുയിലുകൾ നുള്ളിയിട്ട തളിരിലകളുടെ  ഭംഗിയും മാർദ്ധവവും എന്റെ കൈകൾക്ക് കിട്ടിയില്ലല്ലോ എന്ന സങ്കടം എന്നെ വല്ലാതെ അലട്ടാറുണ്ട്.
നനവുള്ള മണ്ണിൽ കിളിർക്കുന്ന പുതുനാമ്പുകൾ നല്കുന്നത്ര സന്തോഷം മറ്റാർക്കും നൽകുവാനാകുന്നില്ലല്ലോ,കരിങ്കല്ലിൽ തീർത്ത പഴയ ഉപ്പുപാത്രത്തിൽ വെള്ളം കുടിക്കാൻ എത്തുന്ന പേരറിയാ കിളികൾ പങ്കുവയ്ക്കുന്ന സ്നേഹത്തിന് എന്തൊരഴക്!!
നനുനനെ പൊതിയുന്ന തണുവുള്ള കാറ്റിന് നിന്നോളം ചൂടും അലിവുമില്ല. എന്നോ വരും വരാതിരിക്കില്ലെന്ന് ഓതിയ കരിയില പക്ഷികൾ പറന്നുപോയി. വരുമോ ഇല്ലയോ എന്നൊരു മറുപടി തരാതെ  നീയും അകന്നുപോയി...
ഇവയൊന്നും എന്നിലും ...ചുറ്റിലും ഇല്ലെങ്കിൽ .... ഇല്ല എനിക്കൊരു ജന്മം ഭൂവിൽ.......

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.