ഇന്നലെകൾ....മൂന്ന്
വീടിനടുത്തുള്ള ആല്മരങ്ങളും നീണ്ടു നിവർന്നു കിടക്കുന്ന ഗ്രാമവും കടന്ന് പാടത്തിന്റെ വരമ്പിലൂടെ നടന്നാൽ മാത്രമേ സ്കൂളിൽ എത്തൂ.ഒറ്റയ്ക്ക് ആയതു കൊണ്ട് ഇപ്പൊ സ്കൂളിൽ പോവാൻ മടിയാ അമ്മുന്.
പടവരമ്പിൽ കൂടി നടക്കുമ്പോൾ സൂക്ഷിക്കണം ,അറിയാതെ ചവിട്ടുന്നത് വെളുപ്പിന് പന്നിക്കൂട്ടങ്ങൾ വൃത്തിയാക്കാൻ വിട്ടുപോയ അവശിഷ്ടങ്ങളിൽ ആവും.അല്ലെങ്കിൽ പുൽ നാമ്പുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന വഴുവഴുപ്പുള്ള കൂമൻ തുപ്പലിൽ.... ചെരുപ്പിടാത്ത പാദങ്ങൾ സൂക്ഷിച്ചേ പറ്റൂ.
എന്നാലും തീർന്നില്ല,വരമ്പുകളിലെ മാളങ്ങളിൽ നിന്ന് കുടുക്കിട്ടു പിടിച്ച ഞണ്ടുകളെ ചവിട്ടി കൊന്നിട്ട് പോയ ആണ്കുട്ടികൾ അവയെ വരമ്പിൽ തന്നെ ഉപേക്ഷിച്ചിരിക്കും. വെള്ളത്തിലെ കുഞ്ഞു മീനുകളും ,തവളകളും,എന്തിന് വാല്മാക്രികളെയും തേകി എടുത്തു അവർ ചവിട്ടി കൊന്നിട്ടിരിക്കും.ഇവയെ ഒക്കെ ചവിട്ടാതെ വേണം സ്കൂളിൽ എത്താൻ.
അവിടെ എത്തിയാലോ ചുവന്ന തറയോട് പതിച്ച വരാന്തയുടെ അരികുകളിൽ പറ്റിപ്പിടിച്ചു വളരുന്ന പച്ചപ്പായലുകൾക്ക് ഇടയിൽ ഒളിച്ചിരിക്കുന്ന ചുവന്ന നിറമുള്ള തൊട്ടാൽ വട്ടത്തിൽ ചുരുളുന്ന തേരട്ടകളേയും. കറുപ്പിൽ സ്വർണ്ണ വരകൾ അരിമ്പു പിടിപ്പിച്ചുള്ള ഉടുപ്പണിഞ്ഞ ഉപ്പട്ട കളെയും തൊണ്ടിയെടുത്തു കാലുകൊണ് ചവിട്ടി കൊന്നിട്ടിരിക്കും
ഉച്ചസമയങ്ങളിൽ വേലിയിൽ നിന്നും പച്ച ഈർക്കിൽ കുടുക്കുകൾ ഉപയോഗിച്ച് ഓന്തുകളെ അവർ കുടുക്കിട്ടു പിടിച്ചു അവയുടെ വായിൽ റബർ പാൽ ഒറ്റിച്ചു കൊടുത്തു അവ ഉണ്ടാക്കുന്ന വെപ്രാളം കണ്ടുരസിച്ചു.അറപ്പും ഭയവും അമ്മുവിന്റെ സ്കൂളിൽ പോക്ക് ദുസ്വപ്നം ആക്കി മാറ്റി.
അപ്പോഴാണ് അമ്മുവിന് കൂട്ടായി അവർ എത്തിയത്...യേശുവിന്റെ മുഖവും വെളുത്തു മെലിഞ്ഞു വളർത്ത മുഖവുമായി ശാന്തമായി സംസാരിക്കുന്ന കൊച്ചുമേരിയും...എപ്പോഴും കിലുകില എന്നു സംസാരിക്കുന്ന സുജാതയും....അവർ അമ്മുവിന്റെ ലോകം തന്നെ മാറ്റിയെടുത്തു.
Comments
Post a Comment