ഒരു മഴക്കാലത്ത്

നേർത്ത പിറുപിറുക്കലായി ആരംഭിച്ച മഴ തകർത്തു പെയ്തുകൊണ്ടേ ഇരിക്കുന്നു.രാത്രിയിൽ നനുനനെ പെയ്യുന്ന മഴയിൽ  ഭൂമി മൂടി പുതച്ചുറങ്ങുന്നു. പുതപ്പിന്റെ നൂലുകൾക്കിടയിലൂടെ നേർത്ത സൂചിതുമ്പുകൾ പോലുള്ള വിരലുകളുമായി തണുപ്പെന്നെ നുള്ളിയുണർത്തുന്നു. ഉണരാൻ മടിച്ചു വീണ്ടും പുതപ്പിനുള്ളിലേക്ക് കൈകാലുകൾ ചുരുട്ടി വെക്കുമ്പോൾ....ഉണരാതിരിക്കാൻ വയ്യല്ലോ എന്ന ചോദ്യം എന്നെ ഉണർവിലേക്ക് തള്ളിയിടുന്നു.ഉറക്കത്തിനും ഉണർവിനും ഇടയിൽ  ദേവി സ്തോത്രങ്ങൾ ചൊല്ലിയിട്ടും എന്തേ  ദുസ്വപ്നങ്ങൾ എന്നെ അലട്ടുന്നത്.  ?? എന്തുകൊണ്ട് എന്നറിയാത്ത സങ്കടവും വേവലാതിയും എന്നെ ആകെമൂടി  പൊതിയുന്നു.
പ്രഭാതത്തിലെ പൂജയ്ക്കും മഴയിൽ കുളിച്ചു നിൽക്കുന്ന പ്രകൃതിക്കും എന്റെ ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ ആവുന്നില്ല.ഇരുണ്ടു മൂടിയ പ്രകൃതിയെപ്പോലെ മനവും  പെയ്യാറായി നിൽക്കുന്നു. ഒരു ചെറു വെട്ടം എനിക്കായ് കൊളുത്താനിനി ആരാണ് വരിക??

നിർത്താതെ പെയ്യുന്ന മഴയിൽ മുറ്റം നിറയെ വെള്ളം കെട്ടി നിൽക്കുന്നു.കിളികളും കാക്കകളും കിട്ടിയ ഇത്തിരി ഭക്ഷണത്തിനായി കൊത്തുകൂടുന്നു.അവയ്ക്കായി വേനൽ മുഴുവൻ  വെള്ളം നിറച്ചു വച്ച കൾച്ചട്ടികൾ ഇപ്പോൾ വെള്ളം കളഞ്ഞു കമിഴ്ത്തി വച്ചിരിക്കുകയാണ്.ചെമ്പകത്തിലെ പൂക്കൾ എല്ലാം കൊഴിഞ്ഞു തീർന്നു.കഴിഞ്ഞുപോയ നല്ല ദിനങ്ങളുടെ ഓർമ്മയായി അവയുടെ അഴുകിയ ഇതളുകൾ വെള്ളത്തിൽ പാറി നടന്നു.കൂട്ടിലാക്കപ്പെട്ട താറാവുകളും കോഴികളും അവയ്ക്കുള്ളിൽ ഇരുന്ന് ഉറക്കെ കൂവിയും ചിറകുകൾ കുടഞ്ഞും സമയം തള്ളിനീക്കുന്നു.വേനലിന്റെ ബാക്കിപത്രങ്ങൾ ആയ മാങ്ങാണ്ടിയും കശുവണ്ടിയും എല്ലാം പുതുമഴയിൽ മുളച്ചു തുടങ്ങി.ഉയരമുള്ള കമ്പിൽ നിന്ന് വീഴുന്ന ആഞ്ഞിലി ചക്കകൾ നിലത്തുവീണ് ചിതറിത്തീരുന്നു.അതിന്റെ വെള്ളനിറത്തിലുള്ള കുരുക്കൾ വെള്ളത്തിൽ ഒഴുകി നടന്നു.ഇടയ്ക്കിടെ തലകാട്ടുന്ന സൂര്യൻ വരും കാലത്തെ വറു തിയെ  ഓർമ്മിപ്പിച്ചു. മഴയിൽ കുളിർന്ന്ന് മാളം നിറഞ്ഞപ്പോൾ ചൂട് തേടി എത്തിയ വിരുന്നുകാരിൽ ഒരു കറുത്ത കുഞ്ഞിപ്പൂച്ചയും ഒരു കറുകറുത്ത പാമ്പും ഉണ്ടായിരുന്നു. അവർ രണ്ടും  ഈ മഴക്കാ ലത്തിലെ അഭയാർത്ഥികൾ ആയിരുന്നു... അവരാണല്ലോ ഭൂമിയുടെ യഥാർത്ഥ അവകാശികൾ.തണുപ്പ്‌ മാറിയപ്പോൾ അവയും സ്വന്തം വാസസ്ഥലം തേടി യാത്ര യായി....ഇരുളും വെളിച്ചവും കൂടുകൂട്ടിയ മനസ്സുമായി ഞാൻ വീണ്ടും ഒറ്റയ്ക്കായി.......

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.