കാർത്തിക മാസം
മാസങ്ങളിൽ മനോഹരം കാർത്തിക മാസമാണ്.വീടുകളിൽ പഞ്ജീരെ എന്നു വിളിക്കുന്ന നിറമുള്ള കടലാസുകൾ കൊണ്ട് നിർമ്മിച്ച കാർത്തിക വിളക്കുകൾ തെളിയുന്ന കാലം...പ്രഭാതത്തിൽ ചെറിയ മഞ്ഞും പുതച്ചുറങ്ങുന്ന ഭൂമിയെ ഇളം കാറ്റിൽ തട്ടി ഉണർത്തുന്ന കാലം...തണുപ്പിന്റെ മുനകളെ തട്ടിമാറ്റി പച്ചവെള്ളത്തിൽ കുളിച്ചു തുളസിത്തറയിൽ സൂര്യോദയത്തിന് മുൻപേ വിളക്ക് തെളിയിക്കുന്ന കാലം..കുങ്കുമവും പൂവും തൊട്ട് വെള്ളം തളിച്ചു തുളസിയെ ആരാധിക്കുന്ന പ്രഭാതങ്ങൾ..സൂര്യോദയത്തിന് മുൻപ് തുളസിത്തറയിൽ വിരിയുന്ന നിറമുള്ള കോലങ്ങൾ.... കൃഷ്ണന്റെ കല്പാദങ്ങളും, സീതയുടെ മുടിക്കെട്ടും,അഷ്ടദളവും, പശുവിന്റെ കല്പാദങ്ങളും വരയ്ക്കുന്ന കാലം...കൃഷ്ണൻ തന്റെ പ്രേയസിയോടൊപ്പം തുളസിയിൽ വസിക്കുന്ന കാലം...ഒരു ഇല പോലും നുള്ളാതെ കാലത്തും വൈകിട്ടും മുടങ്ങാതെ വെള്ളം തളിക്കുകയും ദീപം തെളിക്കുകയും ചെയ്യുന്ന കാലം.
ഗ്രാമത്തിലെ കാർത്തികക്ക് നിറയെ ദീപങ്ങളുടെ വെളിച്ചമാണ്.നിരനിരയായി നിൽക്കുന്ന അഗ്രഹാര തെരുവുകളിൽ തെളിയുന്ന ദീപങ്ങളിലെ വെളിച്ചം ഹൃദയത്തിലും തെളിഞ്ഞു കത്തും... ഉരുക്കിയ ശർക്കരയും തേങ്ങാ കൊത്തും ചേർത്ത മലർ ഈ മാസത്തിലെ പ്രധാന വിഭവമാണ്..ശർക്കരയും തേങ്ങയും മലരും ചേർന്ന് ഒരുക്കുന്ന രുചി പരമ്പരാഗതമായി തലമുറകൾ കൈമാറി വന്നവയാണ്.
പ്രഭാതത്തിൽ തണുപ്പ് ആണെങ്കിലും പകൽ ചൂട് കഠിനമായി തുടങ്ങി. കിണറ്റിലെ വെള്ളം താഴ്ന്നു ..കിളികൾ വെള്ളത്തിനായി ബഹളം വെച്ചു തുടങ്ങി.കമിഴ്ത്തി വച്ച കൽചട്ടിയിൽ വെള്ളം നിറച്ചു വെച്ചതിൽ അവർ നീരാട്ട് തുടങ്ങി. മരങ്ങളിൽ നിന്ന് പൊഴിഞ്ഞു വീണ ഇലകൾ, തൂത്തു വൃത്തിയാക്കിയ മുറ്റം നിറഞ്ഞു കവിഞ്ഞു കിടന്നു. ഗ്രോ ബാഗിൽ നട്ടു പിടിപ്പിച്ച തുളസി തൈകൾ ദിനം തോറും ഉള്ള പൂജയ്ക്കും ആഴ്ച്ചയിൽ ഒരു ദിവസം ഇഷ്ട ദേവനായ നരസിംഹ മൂർത്തിക്കും ആർപ്പിക്കാനുള്ള ഇലകൾ നൽകി തുടങ്ങി.
നാളെ എന്തു എന്നറിയില്ല ...കശ്മീർ.. ഗോവ ..പാലായനങ്ങൾ മനസ്സിനെ വല്ലാതെ അലട്ടുന്നു .എന്തെല്ലാം സംഭവിച്ചാലും ജീവിതം മുന്നോട്ട് തന്നെ പോയെ തീരൂ.
...എങ്കിലും ധർമ്മം ജയിക്കും ആചാരങ്ങളും വിശ്വാസങ്ങളും നിലനില്ക്കും എന്ന പ്രതീക്ഷയിൽ ജീവിതം അർപ്പിച്ചു പ്രാർത്ഥനയിലൂടെ..ജപത്തിലൂടെ അയ്യപ്പസ്വാമിയിൽ ഉള്ള വിശ്വാസത്തിലൂടെ.ഭൂമിയിൽ ഭഗവാൻ തന്ന ഒരു ദിനം അദ്ദേഹത്തിന്റെ പദാസ്‌മരണയിൽ തന്നെ ഒരിക്കൽ കൂടി..അസ്തമിക്കുന്നു..എന്നിരുന്നാലും നന്മയുടെ പുതുവെളിച്ചത്തിൽ പ്രതീക്ഷ ആർപ്പിച്ചുകൊണ്ട്... ജീവിതം മുന്നോട്ട് തന്നെ.
Comments
Post a Comment