സ്വാമിയേ ശരണമയ്യപ്പാ
ഓർമ്മയിലെ ശരണ മന്ത്രങ്ങൾക്ക് വൃശ്‌ചി കക്കുളിരിന്റെ വിറയൽ ഉണ്ടായിരുന്നു...അതിൽ പുലർകാല സൂര്യന്റെ ഇളം ചുവപ്പ് നിറം കലർന്നിരുന്നു.കുളപ്പടവുകളിൽ പതിയുന്ന ഉറച്ച കാൽവയ്പുകളുടെ മുഴങ്ങുന്ന ശബ്ദം ഉണ്ടായിരുന്നു...നനുനനുത്ത മഞ്ഞിൽ വീശുന്ന ഇളംകാറ്റിൻ ചൂളം വിളികളുടെ നേർത്ത മർമ്മരം ഉണ്ടായിരുന്നു.ഉയരുന്ന ഓളത്തിൽ ഉലയുന്ന വെള്ളതുള്ളികളുടെ ശബ്ദവും സ്വാമിയേ.. ശരണമയ്യപ്പാ എന്നായിരുന്നു.കറുത്ത വസ്ത്രങ്ങൾക്ക് മറയ്ക്കാൻ പറ്റാത്ത ചൂട് വിശ്വാസത്തിന്
ഉണ്ടായിരുന്നു. 41 ദിവസത്തെ വൃതത്തിന്റെ ശക്തി ഉണ്ടായിരുന്നു.
ഇന്നലെ ഞാൻ കേട്ടു അകലങ്ങളിൽ നിന്ന് പ്രഭാതത്തണുപ്പിനെ കീറി മുറിച്ചു ഇളം കാറ്റിൽ അലയടിച്ചു വന്ന ആ ശബ്ദം...സ്വാമിയേ ശരണമയ്യപ്പാ.....മൂന്നു തവണ വായുവിൽ ഉയർന്നു താണൂ. അതെന്നെ എന്റെ ബാല്യത്തിലേക്ക് അറിയാതെ കൂട്ടിക്കൊണ്ടുപോയി...ആലപ്പുഴയിലെ നീണ്ട 23 വർഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കേൾക്കാത്ത ശബ്ദം... കുക്കറിൽ നിന്ന് ഉയർന്ന വിസിൽ ശബ്ദം ഞാൻ സ്വപ്നം കണ്ടതല്ല എന്ന് എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
പാലക്കാട്ടെ അഗ്രഹാരങ്ങൾക്ക് അരികിൽ ശിവക്ഷേത്രത്തിനും കുളത്തിനും തൊട്ട് ചേർന്നിരിക്കുന്ന വീട്ടിൽ ഉണർന്നിരിക്കുന്ന പത്തു വയസ്സുകാരിക്കു ഇതെല്ലാം കൊച്ചു ചെപ്പിൽ അടച്ചു സൂക്ഷിക്കുന്ന മഞ്ചാടി മുത്തുകൾ ആയിരുന്നു. ശിവക്ഷേത്രത്തിലെ വിളക്കും ശരണം വിളികളും നിറഞ്ഞ പ്രഭാതങ്ങളും....സ്ത്രീകൾ വൃതമെടുത്ത് പുരുഷന്മാർക്കും കുട്ടികൾക്കുമായി ശുദ്ധിയോടെ പ്രഭാതത്തിൽ കുളിച്ചു തയ്യാറാക്കുന്ന ചൂടുള്ള വിഭവങ്ങളുടെ മണവും ഓർമ്മയിൽ കൂടി കുഴഞ്ഞു കിടന്നു.
വെളുപ്പിന് കടന്നുപോകുന്ന വേലുവിന്റെ കാളവണ്ടി ചക്രങ്ങളുടെ ശബ്ദത്തിൽ അലിഞ്ഞു ചേരുന്ന ശരണം വിളികൾക്ക് കാതോർത്തു വെറും നിലത്തു പുല്പായിൽ പുതച്ചുള്ള കിടപ്പും അവളുടെ മഞ്ചാടികൂട്ടത്തിൽ ഒന്നു മാത്രം ആയി തീർന്നു.അകലെ നിന്ന് ഒഴുകി വരുന്ന തമിഴ് അയ്യപ്പ ഭക്തിഗാനങ്ങൾ ശബരിമല തമിഴ് നാട്ടിലാണ് എന്നൊരു തോന്നൽ അവളിൽ ഉണർത്തിയിരുന്നു.
രാത്രികളിൽ ഉടുക്കു കൊട്ടി പാടി പുലർച്ചെ വരെ നീളുന്ന അയ്യപ്പൻ പാട്ടുകൾ ...കുരുത്തോലയിൽ നിർമ്മിക്കുന്ന അയ്യപ്പക്ഷേത്രവും . .മഹിഷി മർദ്ദനവും അവളെ വേറെ ഏതോ ലോകത്തു എത്തിച്ചിരുന്നു. ഗ്രാമത്തിന് പുറത്തു സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആൾത്താമസം ഇല്ലാത്ത ആവനാട് കുന്നിൻ മുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അയ്യപ്പസ്വാമിയെ വർഷത്തിൽ ഒരിക്കൽ കുത്തനെ ഉള്ള കുന്നിൽ ചരിവുകളിൽ കൂടി നടന്നു കണ്ടു തൊഴുക ഒരു ശീലമായിരുന്നു. ഉയരമുള്ള കുന്നിലെ ഉണങ്ങാത്ത ആൽ മരവും ഒരിക്കലും വറ്റാത്ത കിണറും..കാറ്റിൽ പറന്നുപോയ മേൽക്കൂര ഇല്ലാത്ത കൊച്ചു മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അയ്യപ്പനും അവൾക്ക് മഞ്ചാടി കൂട്ടത്തിൽ ഒളിപ്പിച്ചു വയ്‌ക്കേണ്ടി വന്നു.
ഗ്രാമവും നാടും വിട്ട് ഒരുപാട് ദൂരെ എത്തി എങ്കിലും.....ഒരിക്കൽ എങ്കിലും അയ്യനെ കാണണം എന്നമോഹം ചെപ്പിൽ ഒളിച്ചു വച്ചു കാത്തിരിക്കുകയാണ്...ഇന്നും ആ ദിനത്തിനായി.... ആ പഴയ പത്തു വയസ്സുകാരി.. അമ്പതുകാരിയാവാൻ.
Comments
Post a Comment