നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്..
ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും “സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.
സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്.
സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ.
കേരളത്തിലെ സർപ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും, നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ തുടർച്ചയായി കാണാം.
പുലർച്ചെ എഴുന്നേറ്റ് ഭഗവതിക്ക് ഉള്ള ഉണക്കലരി ശർക്കര പായസവും ഉഴുന്ന് അരച്ചുണ്ടാക്കുന്ന വിശിഷ്ട *ഗാരി* എന്നു വിളിക്കുന്ന കുഞ്ഞു വടകളും തയ്യാറാക്കി കഴിഞ്ഞു പഞ്ചാമൃത അഭിഷേകത്തിനുള്ള വിഭവങ്ങൾ ഒരുക്കിയപ്പോൾ തന്നെ പൂജ്‌യ്‌ക്ക് തയ്യാറായി തന്ത്രിയും എത്തിയിരുന്നു.
ഫലങ്ങളും പൂക്കളും പഴം വീടയും തയ്യാറാക്കി വിളക്കുകളിൽ തിരി തെളിച്ചപ്പോൾ പ്രഭാതവും തെളിഞ്ഞു നിന്നു.
കഠിനമായ വേനൽ ചൂടിൽ നിന്ന് മഴയുടെ തണുപ്പ് പ്രഭാതത്തെ പൊതിഞ്ഞു നിന്നു...പുലരിയുടെ ഇളം വെയിലിൽ ചീവീഡിന്റെ നിർത്താതെ ഉള്ള രീ രീ റീ ശബദം നിറഞ്ഞുനിന്നു.
കുളത്തിലെ വെള്ളത്തിന്റെ നിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു..പൊന്മനും നീളൻ കാലുള്ള വെള്ള കൊക്കും ഇരതേടി പറന്നു നടന്നു
പൂജകളും ആർച്ചനയും കഴിഞ്ഞപ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് ഒരേ ഒരു സത്യം മാത്രം...പ്രകൃതി ആണ് ശക്തി...പ്രകൃതി തന്നെയാണ് ദേവി...പ്രകൃതിയാണ് എല്ലാം.പ്രകൃതിയെ സംരക്ഷിക്കുക പൂജിക്കുക...വിശ്വസിക്കുക..എങ്കിൽ അവർ നമ്മെയും രക്ഷിക്കും.
ഇതാണ് നമ്മെ നമ്മുടെ പൂർവികർ തലമുറകൾ നമ്മളെ മനസ്സിലാക്കിക്കാൻ ശ്രമിച്ച ഒരേ ഒരു പാഠം.
Comments
Post a Comment