പ്രഭാതം വിടരുന്നതെ ഉള്ളൂ....അടുക്കള വാതിലിന്റെ പടിയിൽ ഇങ്ങനെ നിശബ്ദമായി ഇരിക്കുകയാണ് . പ്രഭാതത്തിലെ കിളികളുടെ ശബ്ദം എല്ലായിടത്തും കേൾക്കാം...കർക്കിടകം  ആണ് ..വാവ്‌ ആണ്... എന്നിട്ടും മഴ മാറിനിൽക്കുകയാണ്.....  ഓർമ്മയുണ്ട് മറന്നിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് വലിയ തുള്ളികളുമായി ഒരു മഴ ഓടിപാഞ്ഞു പോയി..മുറ്റത്തെല്ലാം തളിച്ചത് പോലെ കുറെ വെള്ളത്തുള്ളികൾ ബാക്കിയായി.

കർക്കിടകത്തിന്റെ തവള കരച്ചിലും  ചീവീഡിന്റെ കരച്ചിലും ഇത്തവണ കേട്ടില്ല...പണ്ടൊക്കെ വാവിന് ഇടമുറിയാതെ മഴ പെയ്തിരുന്നു...നെല്ലിയാമ്പതി മലകളിൽ നിന്ന് പെയ്തു വരുന്ന മഴ ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. മഴയുടെ ആരവംകേൾക്കുമ്പോൾ കുളപ്പടവുകളിൽ കുളിച്ചു കൊണ്ടിരുന്ന ആളുകൾ എല്ലാം വസ്ത്രങ്ങൾ വാരിയെടുത്ത് എങ്ങോട്ടോക്കോയോ ഓടി മാറിയിരിക്കുന്നു.

വിജനമായ കുളപ്പടവുകളിൽ ..മലനിരകളിൽ...കുളത്തിലെ വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കി പെയ്യുന്ന  മഴയെ ജനലഴികളിൽ മുഖം ചേർത്തു കണ്ടിരുന്ന ഒരു ബാല്യം...യൗവനം എനിക്കുണ്ടായിരുന്നു...അന്ന് കിട്ടിയ ആനന്ദം പിന്നീട് ഒരിക്കലും തിരിച്ചു കിട്ടിയില്ല...

കുളത്തിനോട് ചേർന്ന് നിൽക്കുന്ന  വയസ്സൻ ആല്മരങ്ങളിൽ പൊത്തുകളിൽ കിളികളും അണ്ണാറക്കണ്ണനും ഒളിച്ചിരുന്നു.മഴ തീരുമ്പോൾ അവയെല്ലാം വെയിൽ കായാൻ ആനന്ദത്തോടെ പുറത്തു വന്നു.

കുളത്തിനും പാടത്തിനും അക്കരെ ഉള്ള കുഞ്ഞു  പനയോല മേഞ്ഞ കളിമണ്ണ് പൂശിയ ചുവരുകളും ചാണകം  മെഴുകിയ തറയും ഉള്ള വീടുകളിൽ അരിയും ഉഴുന്നും അരച്ചു തയ്യാറാക്കിയ മാവ് കളിമണ്ണ് കൊണ്ട്  നിർമ്മിച്ച ദോശക്കല്ലുകളിൽ ശീ ശീ എന്ന ശബ്ദത്തോടെ ദോശകൾ ആയി വെന്തു...മങ്കലത്തിൽ പിതൃക്കൾക്ക് നേദിക്കാൻ ഉള്ള കോഴി കഷണങ്ങളും കുമ്പളങ്ങയും വെന്തു കൊണ്ടിരുന്നു.
ആകെ ഉള്ള ഒരു മുറി തുടച്ചു വൃത്തിയായി ദാഹം വെയ്ക്കാൻ തയ്യാറാക്കിയത്തിൽ കുഞ്ഞുങ്ങൾ ആകാംക്ഷയോടെ എത്തിനോക്കി കൊണ്ടിരിക്കുന്നു.

കർക്കിടത്തിന്റെ ദാരിദ്ര്യം ആഘോഷമാക്കുന്ന  ഞങ്ങളുടെ അടുക്കളകളിൽ താളിലകൊണ്ടുള്ള പത്രോഡോകൾ വലിയ ചെമ്പു പാത്രങ്ങളിൽ വെന്തു...മുളകൂമ്പും ചോളവും.. പന മുളയും പച്ചക്കടലയും വെന്തു...മുറ്റത്തിറങ്ങാൻ  ആവാതെ വീർപ്പുമുട്ടി ഇരിക്കുന്ന കുഞ്ഞുങ്ങൾ അവയെല്ലാം ആഘോഷമാക്കി..

തോരാതെ പെയ്യുന്ന മഴയുടെ തണുപ്പിൽ വെന്തു വരുന്ന വിഭവങ്ങളുടെ മണവും..രുചിയും .. എന്തിന് മഴ പോലും.... ഇന്ന് ഉള്ളിൽ  കണ്ണിൽ നീർ നിറയ്ക്കുന്ന... തൊണ്ടയിൽ  വിങ്ങൽ ഉണ്ടാക്കുന്ന.. നഷ്ടസ്വപ്നങ്ങൾ  മാത്രം.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.