വളരെ അമൂല്യമായ ചില സംസ്കാരങ്ങൾ പിന്തുടരുന്നവർ ആണ് ഗൗഡ സാരസ്വത ബ്രാഹ്മണർ. പുരാതനമായ ചില അനുഷ്ടാനങ്ങൾ ഇന്നും പിന്തുടരുകയും അത് തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതിൽ അവർ ഇന്നും ജാഗരൂകരാണ്.
അവയിൽ ഒന്നാണ് ചൂടിപൂജ എന്നറിയപ്പെടുന്ന സൂര്യദേവനെയും തുളസിയേയും പൂജിക്കുന്ന ശ്രാവണ മാസത്തിലെ അനുഷ്ടാനങ്ങൾ. സാധാരണയായി കാട്ടുപുഷ്പങ്ങൾ കൊണ്ട് ഭഗവാനെ പൂജിക്കാറില്ല.. എന്നാൽ ഈ മാസത്തിൽ പ്രകൃതിയിൽ നിന്ന് കിട്ടുന്ന കാട്ടുപൂക്കൾ കൊണ്ട് കൊച്ചുകൊച്ചു ബൊക്കെകൾ ഉണ്ടാക്കി വാഴനൂൽ കെട്ടി അവ വെച്ചാണ് ആരാധന നടത്തുക.
കർണാടകയിലും കേരളത്തിലും ഉള്ള ആളുകൾ ഈ പൂജ നടത്താറുണ്ട്. കേരളത്തിൽ ശ്രാവണ മാസത്തിലെ ഞായറാഴ്ചകൾ ആണ് സാധാരണയായി ചൂടി പൂജയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്.
സീതാദേവി വനവാസക്കാലത്ത് കാട്ടുപുഷ്പങ്ങൾ കൊണ്ട് പൂജകൾ ചെയ്തതായാണ് ഐതിഹ്യം.
ചൂഡി പൂജ ദിവസം തുളസിത്തറയും ചുറ്റും കഴുകി വൃത്തിയാക്കി കോലങ്ങൾ വരച്ചു അലങ്കരിക്കുകയും...വീടും ഉമ്മറപ്പടിയും അരിമാവ് കൊണ്ട് വരക്കുകയും മാവില തോരണങ്ങൾ തൂക്കുകയും ചെയ്യും. കുളിച്ചു ശുദ്ധിയായി ഒരിക്കൽ ആചരിച്ചു കൊണ്ട് സ്‌ത്രീകൾ തുളസി ചെടിക്ക് ജലം നൽകുകയും ആചമനം ചെയ്യുകയും കുങ്കുമവും ചന്ദനവും തൊട്ട് പൂക്കൾ അർപ്പിക്കുകയും ചെയ്യും..ആരതി ഉഴിഞ്ഞു നിവേദ്യങ്ങൾ സമർപ്പിക്കുകയും ചെയ്യാറുണ്ട്.
വീട്ടിലെ പൂജാമുറിയിലും നിവേദ്യങ്ങൾ അർപ്പിക്കുകയും ആരതി ഉഴിയുകയും ചെയ്യും.പിന്നീട് വീട്ടിലെ സുമംഗലികൾ ആയ സ്‌ത്രീകൾക്ക് എല്ലാം മഞ്ഞൾ കുങ്കുമം നൽകുകയും പൊട്ടുതൊടുവിച്ചു പാദം തൊട്ട് നമസ്കരിച്ചു വെറ്റില പാക്ക് നൽകുകയും ചൂഡിയും നിവേദ്യവും വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.
നിവേദ്യങ്ങൾ ആയി അവൽ നനച്ചതോ പഴങ്ങളോ ഉണങ്ങിയ ഫല വർഗ്ഗങ്ങളോ ആവാം.കാട്ടുപുഷ്പങ്ങൾ കൊണ്ടുള്ള ചൂഡി തലയിൽ ചൂടുന്നത് ശരീരത്തിന്റെ ചൂട് നിയന്ത്രിക്കാനാവും എന്നതും ഈ ആചാരത്തിന്റെ ഭാഗമായി വിശ്വസിക്കപ്പെടുന്നു.
അപൂർവമായ ഈ സംസ്കാരത്തിന്റെ ഭാഗമാകാനും അതിൽ പങ്ക് കൊള്ളാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ഭാരതത്തിലെ ഇതുപോലെ ഉള്ള അപൂർവ ആചാരങ്ങളെയും വിശ്വാസങ്ങളെയും തലമുറകൾക്ക് കൈമാറുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്.
Comments
Post a Comment